ന്യൂഡൽഹി: എസ്ഐആർ വിഷയത്തിൽ കേരളത്തിന്റെ സാഹചര്യം വ്യക്തമാക്കി ഡിസംബർ ഒന്നിനുമുന്പായി സത്യവാങ്മൂലം നൽകാൻ തെരഞ്ഞെടുപ്പു കമ്മീഷന് കോടതി നിർദേശം.
കേരളത്തിൽ ഇപ്പോൾ എസ്ഐആർ നടപ്പാക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആർ നടപടികളിലേക്കു കടക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം എസ്ഐആറിന്റെ ഭരണഘടനാസാധുതയെ ഹർജിയിൽ വെല്ലുവിളിച്ചിട്ടില്ല. പകരം സമയക്രമത്തെയാണു സംസ്ഥാനസർക്കാർ ചോദ്യം ചെയ്യുന്നത്.
അതേസമയം, എസ്ഐആർ സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളാണ് കേരളത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് വാദത്തിനിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ കോടതിയിൽ ആരോപിച്ചു. കേരള ഹൈക്കോടതിയിൽ വിഷയം ഉന്നയിച്ചപ്പോൾ സമയക്രമത്തിൽ ബുദ്ധിമുട്ടില്ലെന്ന് ജില്ലാ കളക്ടർമാരടക്കം അറിയിച്ചതാണെന്നും കമ്മീഷൻ വാദം ഉന്നയിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏകോപിപ്പിച്ചാണു പ്രവർത്തനങ്ങൾ നടക്കുന്നത്. വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ ഇല്ലാതെയാണ് നടപടികൾ മുന്നോട്ടു പോകുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ കമ്മീഷൻ പറയുന്നതുപോലെയല്ല യഥാർഥ സാഹചര്യമെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലിസമ്മർദം താങ്ങാതെ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവവും അദ്ദേഹം കോടതിയിൽ ഉന്നയിച്ചു. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് എസ്ഐആറിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
എസ്ഐആർ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ സംസ്ഥാനസർക്കാരിന് യാതൊരു അവകാശവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഒരുതരത്തിലും തടസപ്പെടുത്താത്ത രീതിയിൽ എസ്ഐആർ പ്രവർത്തനങ്ങൾ നടത്തണമെന്ന് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിട്ടുള്ളതായും കമ്മീഷൻ വ്യക്തമാക്കി.